Wednesday, November 16, 2011

"സ്വര്‍ഗത്തിലേക്കൊരു കത്ത്"


"സ്വര്‍ഗത്തിലേക്കൊരു കത്ത്"

രാവിലെ എഴുമണി കഴിഞ്ഞു , എണീററ് പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു.......ഗ്യാസ് സ്റ്റൌവില്‍ ചായക്കുള്ള വെള്ളം വെച്ച് വാതില്‍ തുറന്നു നോക്കുമ്പോള്‍ പത്രം കാണുന്നില്ല........ഇന്ന് എന്തോ ഗള്‍ഫ് മാധ്യമം എത്തിയിട്ടില്ല.........മുഴുവനും വായിക്കാനൊത്തില്ലേലും രാവിലെ പത്രം ഒന്ന് മറച്ചു നോക്കിയില്ലേല്‍ വല്ലാത്തൊരു അസ്വസ്ഥതയാണ്,പത്രം വരാതെയിപ്പോളെന്തു ചെയ്യാനാ..........എന്തായാലും അപ്പോളേക്കും ചായ റെഡിയായി, ഒരു ഗ്ലാസ്സിലേക്കെടുത്ത് സിററിംഗ് റൂമില്‍ ചെന്നിരുന്നപ്പോളാണ് "സ്വര്‍ഗത്തിലേക്കൊരു കത്ത് " എന്നെഴുതിയ ഏതോ ഒരു വാരികയുടെ ഏടുകള്‍ കിടക്കണത് ശ്രദ്ധിച്ചത്......"സ്വര്‍ഗത്തിലേക്കൊരു കത്ത്" എന്ന് കണ്ടപ്പോളേ എന്തോ ഒരു പ്രത്യേകത തോന്നി.......ഞാന്‍ നാട്ടില്‍ നിന്നും വരുമ്പോള്‍ പഴനിയിലെ പഞ്ചാമൃത പ്രസാദം പൊതിഞ്ഞു തന്ന പേപ്പര്‍ ആയിരുന്നു അത്.........ഇതുവരെ ശ്രദ്ധിക്കാതിരുന്ന ആ ഏടുകള്‍ ഞാന്‍ നിവര്‍ത്തി നോക്കി..........പഴയൊരു വനിതയുടെ പേജുകളാണ്(ആഗസ്റ്റ്‌ 15 -31 2011).............

അതിലിങ്ങനെ വലുതാക്കിയെഴുതിയിക്കുന്നു "ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ചതായിരുന്നു ശിവദാസ് വിജയലക്ഷ്മി ദമ്പതികള്‍। കഥയും കവിതയും ഒരുപോലെ ആസ്വദിച്ചിരുന്നവര്‍.എന്നും രാവിലെ നാടക്കാനിറങ്ങിയിരുന്നവര്‍. അന്നും പതിവുപോലെ അവര്‍ നടക്കാനിറങ്ങി. മറന്നു വെച്ച മൊബൈല്‍ എടുക്കാന്‍ ശിവദാസ് വീട്ടിലേക്കു തിരിച്ചു കയറിയതിനാല്‍ രണ്ടു മിനിറ്റിന്റെ ദൂരം മുന്‍പിലായിരുന്നു വിജയലക്ഷ്മിയും സഹോദരന്റെ മകള്‍ ശ്രീലക്ഷ്മിയും. പെട്ടെന്നാണത് സംഭവിച്ചത്. ശിവദാസിന്റെ കണ്മുന്നില്‍ വെച്ച് ഗതി തെററിയ ഒരു ലോറി വിജയലക്ഷ്മിയെയും ശ്രീലക്ഷ്മിയെയും ഇടിച്ചു തെറുപ്പിച്ച് ജീവനെടുത്തുകൊണ്ട് കടന്നു പോയി............അതുവരെ ശിവദാസിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വിജയ ലക്ഷ്മിയോട് പറയുമായിരുന്നു. വിജയലക്ഷ്മി മരിച്ച ശേഷം കടന്നു പോയ രണ്ടു മാസത്തെ വിശേഷങ്ങള്‍ പ്രിയതമയോടു പറയാനാവാത്തതിന്റെ പിടച്ചിലിലാണ് ശിവദാസ്‌. വേറെ ആരോടു പറഞ്ഞാലും വിജി കേള്‍ക്കുന്ന അതെ മനസ്സോടെ കേട്ടില്ലെങ്കിലോ ? ഒടുക്കം ശിവദാസ് തീരുമാനിച്ചു ഒരു കത്തെഴുതാം. സ്വര്‍ഗത്തിലേക്ക്. ആത്മാക്കള്‍ക്ക് വായിക്കാനറിയാമെങ്കില്‍ ഈ കത്ത് അവള്‍ വായിക്കാതിരിക്കില്ല എന്ന വിശ്വാസത്തോടെ ശിവദാസ് എഴുതി തുടങ്ങി.........."

ഇത്രയും വായിച്ചപ്പോള്‍ തന്നെ വല്ലാത്തൊരു അനുഭവം.........തുടര്‍ന്നു വായിച്ചു

വിജീ.........
അല്പം നീട്ടി വിളിക്കട്ടെ. അങ്ങ് ദൂരെ സ്വര്‍ഗത്തിലേക്ക് ഈ വിളി കേള്‍ക്കണമല്ലോ ?

തുടര്‍ന്നങ്ങോട്ടുളളത് നൊമ്പരമുണര്‍ത്തുന്നവയാണ്......അവരുടെ ജീവിതത്തില്‍ അന്നുവരെയുണ്ടായ പല സംഭവങ്ങളുടെയും ഓര്‍മ്മപ്പെടുത്തലുകളും, മരണ ശേഷം അയാള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആകുലതകളും നിറഞ്ഞു നില്‍ക്കുന്ന വരികള്‍ വായിക്കുന്ന ഏതൊരാളിലും നൊമ്പരമുണര്‍ത്തും.....വിജയലക്ഷ്മി ശിവദാസിന് കളിക്കൂട്ടുകാരിയാണ്,സ്നേഹനിധിയാണ്,പ്രണയി
നിയാണ്,ഭാര്യയാണ്,കുട്ടികളുടെ അമ്മയാണ്,അയാളുടെ വേദനകള്‍ക്ക് ആശ്വാസമാണ്.......അങ്ങനെ അങ്ങനെ അയാളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞു നില്‍ക്കുന്നത് അവരാണ്.......കലഹിച്ചും , പിണങ്ങിയും, പിരിഞ്ഞും ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഈ കത്ത് തീര്‍ച്ചയായും ഒരിക്കലെങ്കിലും വായിച്ചിരിക്കണം.......നഷ്ടപ്പെടുമ്പോഴേ പലപ്പോഴും നമ്മള്‍ അതുവരെ ഒപ്പമുണ്ടായിരുന്നതിന്റെ വില അളന്നു നോക്കൂ........

കത്തിന്റെ അവസാനം ഇങ്ങനെയാണ്.............. "വിജീ , നിനക്കറിയാമോ? നിന്നെ ലോറിയിടിപ്പിച്ചു തെറുപ്പിച്ച ആ ഹൈവെയിലേക്കിറങ്ങാന്‍ എനിക്കിപ്പോളും പേടിയാണ്.........അവിടെയിപ്പോഴും ലോറികളും മാറും ചീറിപ്പാഞ്ഞു പോകുന്നു. നമുക്ക് സംഭവിച്ചത് ലോകം മറന്നു കഴിഞ്ഞു. അടുത്ത ഇരകളെ തേടുകയാണ് ലോകം........

അമിത വേഗതയില്‍ വണ്ടിയോടിക്കുന്നവര്‍ അറിയുന്നുണ്ടോ, ഭൂമിയില്‍ ഞാനും സ്വര്‍ഗത്തില്‍ നീയും അനുഭവിക്കുന്ന നെഞ്ചുപറിച്ചെടുത്ത വേദന.

അവിടെ, നിന്റെ ദൈവങ്ങളോട് എന്റെ വിശേഷങ്ങള്‍ കൂടി പറയുക.........

ഭൂമിയിലെ നീറുന്ന ജീവിതത്തില്‍ നിന്ന്...............

നിന്റെ ശിവദാസ്...........




No comments: