Wednesday, March 30, 2011

സച്ചിന്‍ എന്ന ഇതിഹാസം

സച്ചിന്‍ എന്ന ഇതിഹാസം


ഇന്ന് രാവിലെ എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് ഒരു സുഹൃത്തിന്റെ എസ് എം എസ് ആയിരുന്നു......അതിന്റെ ഉള്ളടക്കം “”അഫ്രിദി എന്ന പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് , ഇന്നെത്തെ കളിയില്‍ ഇന്‍ഡ്യയെ തോല്‍പ്പിക്കാന്‍ കഴിയണേ എന്ന്......അതിനു മറുപടിയായി ദൈവം പറയുന്നത് ഇന്‍ഡ്യയുടെ ഓപ്പണര്‍ ആയി ഞാന്‍ തന്നെയാണ് ഇന്നിറങ്ങുന്നത്, പിന്നെ എങ്ങനെ നിങ്ങള്‍ ജയിക്കും.....??......

ആരുടേയോ ഭാവനയില്‍ വിരിഞ്ഞ ഈ എസ് എം നിങ്ങളില്‍ പലര്‍ക്കും കിട്ടിക്കാണും (മുന്നെ ഈ എസ് എം എസ് ഫൂട്ബാള്‍ ലോകകപ്പ് നടക്കുമ്പോള്‍ അര്‍ജന്റീന കോച്ച് സാക്ഷാല്‍ മറഡോണയെ കുറിച്ചും വന്നിരുന്നു)......പക്ഷെ മൊഹാലിയിലെ സ്റ്റേഡിയത്തില്‍ ആ എസ് എം എസ് തികച്ചും സത്യമായിരിക്കുന്നു.......സച്ചിനൊപ്പം ഇന്നു ദൈവം തന്നെയാണ് കളത്തിലിറങ്ങിയത് എന്നു വിശ്വസിക്കാതിരിക്കാനാവുന്നില്ല....സച്ചിന
്റെ മൂന്ന് ക്യാച്ചുകളാണ് ഇന്നു പാക്ക് കളിക്കാരുടെ കൈയ്യില്‍ നിന്നു ചോര്‍ന്നു പോയത്....അതു തന്നെയാണ് അവരുടെ വിധിയെഴുതിയതും......അനാവശ്യ അപ്പീലുകള്‍ വിളിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ പാക്ക് കളിക്കാര്‍ പരമാവധി ശ്രമിച്ചിട്ടും, “”തന്റെ മറുപടി നാവുകൊണ്ടല്ല, ബാറ്റുകൊണ്ടാണെന്നു“” ഒരിക്കല്‍ കൂടി തെളിയിച്ച് 85 റ്ണ്‍സോടെ സച്ചിന്‍ കളിയിലെ കേമനായി......ഇതു ടീം ഇന്‍ഡ്യയുടെ വിജയം.....കോടിക്കണക്കായ ഇന്‍ഡ്യക്കാരുടെ വിജയം.......

രണ്ടാം തിയ്യതി ശ്രീലങ്കയുമായി മുംബയില്‍ വെച്ചു നടക്കുന്ന ഫൈനലിലും ഇന്‍ഡ്യ വിജയിച്ച് ലോക കിരീടം സ്വന്തമാക്കും എന്നു നമുക്ക് പ്രത്യാശിക്കാം.....സച്ചിന്‍ എന്ന ഇതിഹാസത്തിനു വേണ്ടി ധോണിയും സങ്കവും അതു നേടും....ദൈവം അപ്പോളും ഓപ്പണറായി ഇന്‍ഡ്യക്കൊപ്പം ഉണ്ടാക്കും........നമുക്ക് അതിനായി പ്രാര്‍ത്ഥിക്കാം.......





Wednesday, March 23, 2011

ചോദ്യോത്തരങ്ങള്‍


ചോദ്യോത്തരങ്ങള്‍



കാറ്റിലാടുന്ന ഇലതന്‍
മര്‍മ്മരമറിയാതേയും
കുളിര്‍കാറ്റിന്റെ നനുത്ത
തലോടലറിയാതേയും
ഏകനായ്
ഒന്നുമാത്രം തിരയുന്നു
മനസ്സിന്റെ അനന്തതയില്‍
നിന്നുയരുന്ന
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍......

Sunday, March 6, 2011

ഓര്‍മ്മകള്‍......

ഓര്‍മ്മകള്‍......

ഇളം കാറ്റില്‍ ഇളകിയാടുന്ന ആലിലകളുടെ ഈരടികള്‍.......നടക്കുമ്പോള്‍ പാദം പുതയുന്ന പൂഴിമണ്ണ്......പന്തംകണക്കെ പടര്‍ന്നു കത്തുന്ന കല്‍വിളക്കുകളില്‍ എണ്ണ പകരുന്ന നീണ്ട വിരലുകളുള്ള പെണ്‍കുട്ടി......പ്രദക്ഷിണവഴികളിലൂടെ പ്രാര്‍ത്ഥനയോടെ നടന്നു നീങ്ങുന്ന പ്രായംചെന്നവര്‍........ചുറ്റുവിളക്കിന്റെ നിഴല്‍വീണ വഴികളില്‍ചന്ദനത്തിന്റെ കുളിരും സുഗന്ധവുമുള്ള ഒരുപാട് ഓര്‍മ്മകള്‍.........



വേനല്‍ മഴ.......

നിനച്ചിരിക്കാത്ത സമയത്ത് ഒരു വേനല്‍ മഴ..........ചുട്ടുപഴുത്തു കിടക്കുന്ന ഭൂമിയിലേക്ക് മഴ പെയ്തിറങ്ങിയപ്പോള്‍നനഞ്ഞത് മണ്ണുമാത്രമല്ല.......മനസ്സും കൂടിയാണ്........ ജാലകത്തിനരുകില്‍ കയ്യെത്താ ദൂരത്ത് മഴയെനോക്കിയിരിക്കുമ്പോള്‍ അതു പറയുന്നതുപോലെ തോന്നി.......” ഞാന്‍ പെയ്യുന്നത് നിനക്കുവേണ്ടിയാണ് കുട്ടീ, നിനക്കുവേണ്ടി മാത്രം“........ തപിക്കുന്ന ആത്മാവിനു ഒരു കുളിര്‍ സ്പര്‍ശമായി, സാന്ത്വനമായി ഒരു മഴ.........വേനല്‍മഴ.......


മൌനം.....

വര്‍ഷകാല ആകാശം പോലെ മനസ്സ് മൂടികെട്ടിയിരിക്കുന്നു.......
ചിലപ്പോള്‍ ഇങ്ങനെയാണ്.....
കാര്‍മേഘം മൂടിക്കെട്ടിയ മാനം പോലെയാകും മനസ്സ്........
മൌനം ഉരുണ്ടുകൂടും......
ഉരുണ്ടുകൂടിയ മൌനം കനത്ത് മഞ്ഞായി.....മഴത്തുള്ളിയായി......
ഒന്നു പെയ്തു തോര്‍ന്നെന്കില്‍........!!!



അപ്പൂപ്പന്‍ താടി

ചില്ലുജാലകത്തിനരുകിലിരുന്ന് മുറ്റത്തെ ചെടികളിലേക്കും
പിന്നെ ആകാശത്തിന്റെ അനന്തതയിലേക്കും നോക്കി
പഞ്ഞിക്കെട്ടുപോലെ മനസ്സ് പറന്നുയരാന്‍ വെമ്പുകയാണ്
മല മരത്തിനോട് പറഞ്ഞ, മരം കാടിനോടും, കാട് കാറ്റിനോടും
പറഞ്ഞ കഥകളിലലിഞ്ഞ്........
കടലുകള്‍ താണ്ടി......തട്ടിപ്പില്ലാത്ത ലോകം തേടി.....
കരുണയുള്ള മാനസ്സുകള്‍ തേടി.....കണ്ണുകള്‍ക്ക് വെളിച്ചം തേടി......
കാലുകള്‍ക്ക് വേഗത തേടി....
ഒരു അപ്പൂപ്പന്‍ താടി പോലെ.....അങ്ങനെ.........
അങ്ങനെ.........



ഉത്സവക്കാഴ്ചകള്‍......

ഉരുകിയൊലിക്കുന്ന വേനലിലും ഉത്സാഹം ചോരാത്ത ഉത്സവക്കാഴ്ചകള്‍........
ചമയങ്ങളണിഞ്ഞ്, ചെവികളാട്ടി, കൊമ്പും കുമ്പയും കുലുക്കി, തലയെടുപ്പോടെ
നില്‍ക്കുന്ന ഗജ കേസരികള്‍.......
താള-മേള-വാദ്യക്കാരൊരുക്കുന്ന നാദഗോപുര പെരുക്കങ്ങള്‍.....
ദേശ പ്രൌഢിക്കു പെരുമയേറ്റാന്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച ബഹുനില പന്തലുകള്‍........
ആകാശസീമയില്‍ വര്‍ണ്ണ-ശബ്ദ മുഖരിതമായ കരിമരുന്ന് പ്രയോഗങ്ങള്‍.......
ഇവയെല്ലാം ആസ്വദിക്കുന്ന കൌതുക കണ്ണുകള്‍......ആന-പൂര ഭ്രാന്തന്മാര്‍.........
മേള-വാദ്യ ആസ്വാദകര്‍......കച്ചവടക്കാര്‍......ആന പാപ്പാന്മാര്‍,വാദ്യക്കാര്‍,
ഉത്സവ നടത്തിപ്പുക്കാര്‍,ആന-പൂര പ്രേമികള്‍ എന്നിങ്ങനെ പരിചിതരായ മുഖങ്ങള്‍.....
വാഴയില ചീന്തില്‍ പ്രസാദവുമായി നടന്നു നീങ്ങുന്ന ഭക്തര്‍......
പട്ടുപാവാടയും, ധാവണിയും അണിഞ്ഞെത്തുന്ന വെള്ളുവനാടന്‍ പെണ്‍കൂട്ടികള്‍.......
അവരെ കാണാനെത്തുന്ന പൂവാലന്മാര്‍.....വ്യാജനടിച്ച് ഇഴയുന്ന മനുഷ്യ പാമ്പുകള്‍.......
അങ്ങനെ എന്തെല്ലാം എന്തെല്ലാം കാഴ്ചകളാണ്.......!!!






കാത്തിരിപ്പ്.......

നമ്മിലേറെപ്പേരും കാത്തിരിക്കുന്നവരാണ്.....കാത്തിരിപ്പിന്റെ രസം തന്നെയാണ് ജീവിതം.....പ്രതീക്ഷകളില്ലാത്ത മനസ്സ് പാഴ് നിലമാണ്.......കാത്തിരിക്കുവാന്‍ ഒന്നുമില്ലാത്ത മനസ്സ് മരിച്ചവരുടേതിനു സമമാണ്.......

നല്ലകാലത്തിനായി കഠിനപ്രയത്നം ചെയ്യുന്നവര്‍......നല്ല നാളേക്കായി പോരാടുന്നവര്‍......ഒരിക്കലും വരില്ലെന്നുറപ്പുള്ള സൌഭാഗ്യത്തിനായി മുന്നിലെ വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്നവര്‍......അങ്ങനെ കാത്തിരിപ്പിനുള്ള കാരണങ്ങള്‍ നീളുകയാണ്......എന്നാല്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാത്ത കാലം പ്രയാണം തുടരുകയാണ്........കാത്തിരിക്കുന്നവരെ കാലഹരണപ്പെടുത്തികൊണ്ട്, കാലത്തെ പഴിപറയുന്നവരേയും, കാലത്തോട് പടവെട്ടുന്നവരേയും പരിഹസിച്ചുകൊണ്ട് കാലം കടന്നുപോവുകയാണ്.......